Feb 13, 2014

ഹാപ്പി വാലൻറയിൻസ് ഡേ





എല്ലാവരും നല്ല ആശംസകള്‍ തരും. പക്ഷേ ഒരു ചുക്കും സംഭവിക്കില്ല.
ഇങ്ങനെ പ്രധാനമായും 3 ദിവസങ്ങളാണ് ഉള്ളത്. ജന്മദിനം, വാലെന്‍റെയിന്‍സ് ദിനം, ചരമദിനം.


ജന്മദിനാഘോഷം ഒരു ഉണങ്ങിയ കേക്കിന്‍ കഷ്ണത്തില്‍ അവസാനിക്കുന്നു. ആശംസകളുടെ മലവെള്ളപ്പാച്ചില്‍ കാണുമ്പോള്‍തോന്നും അതു തന്‍റെ ഫസ്റ്റ് നൈറ്റ്‌ ആണെന്ന്. (അന്നും ഒന്നും സംഭാവിക്കില്ലെന്നും ചില അനുഭവസ്ഥര്‍ പറയുന്നു... ആവോ!)


ചരമ ദിനത്തില്‍ hearty condolence കളുടെ മേളമാണ്. തട്ടി പോയവന് അതൊന്നും കിട്ടാത്തതുകൊണ്ട് പ്രശ്നമില്ല.


പിന്നെ വാലെന്‍റെയിന്‍സ് ദിനം. ‘ഹാപ്പി വാലെന്‍റെയിന്‍സ് ഡേ’! എന്തു ഹാപ്പി ആണോ ഉദ്ദേശിക്കുന്നെ! ഒന്നു പ്രൊപ്പോസ് ചെയ്യാം എന്നോര്‍ത്താല്‍, പണ്ടൊരിക്കല്‍ ചെയ്തതിന്റെ ക്ഷീണംതീര്‍നിട്ടില്ല. ഒരു പൂവുമായി ചെല്ലുമ്പോള്‍ ജോയ് ആലുക്കാസ്സിന്റെ സ്വര്‍ണ നെക്ലേസ് വാങ്ങിത്തരാന്‍ പറയുന്ന ന്യൂ ജനറേഷന്‍ പ്രണയത്തിന്റെ കാലമാണ്.


കോളേജ് ഗാര്‍ഡനിലെ തണലില്‍ ഇരുന്നു, അര്‍ധമയക്കത്തില്‍ പ്രണവ് ഓര്‍ത്തു.


പതിവുപോലെ ഇന്നും കിട്ടി മെസ്സേജ്കളുടെ പെരുമഴ. ഒരാളെങ്കിലും ഇഷ്ടമാണെന്ന് പറഞ്ഞിരുന്നെങ്കില്‍ ഒരു മെഴുകുതിരി കത്തിച്ചിരുന്നേനെ മാതാവേ.

മാതാവ് മെഴുകുതിരികൊണ്ടേ പോകുവൊളെളന്നു തോന്നുന്നു. ഒരു കൂട്ടം തരുണീമണികള്‍ നിരനിരയായി വന്നു തനിക്കു റോസപ്പൂതന്നിട്ടു പോകുന്നു! ഒരു പൂക്കളം ഇടാന്‍ മാത്രമുണ്ട്. മാതാവിന് ഒരു കൂട് മെഴുകുതിരിയുടെ ആവശ്യമുണ്ടെന്നു തോന്നുന്നു. ഇതു സത്യമോ സ്വപ്നമോ! പ്രണവ് നുള്ളിനോക്കി.


നാശം! സ്വപ്നം കഴിഞ്ഞു. നുള്ളിയിടത്ത് നല്ല വേദന. ഏതായാലും മെഴുകുതിരി ലാഭിച്ചു.


എല്ലാം പെട്ടന്നായിരുന്നു.


ബെസ്റ്റ് ഫ്രണ്ട് മാളു ഒരു റോസപ്പൂ തന്‍റെ നേരെ എറിഞ്ഞിട്ടു ഒരു കള്ളചിരിയോടെ ഓടിപ്പോയി. ഇതു സ്വപ്നമല്ല. പൂ തന്റെ കൈയ്യിലുണ്ട്. ഇത്ര നാള്‍ തങ്ങള്‍ നല്ല കൂട്ടുകാരായി കഴിഞ്ഞു. അവള്‍ ഒരു സൂചനപോലും തന്നില്ലല്ലോ. മാളൂ, ഈ പൂവിലൂടെ നീ എല്ലാം പറയാതെതന്നെ പറഞ്ഞു!


കോളേജ് ഗാര്‍ഡനിലെ പൂ പറിച്ചതിനു, ഗാര്‍ഡ് തൂക്കിയെടുത്ത് കൊണ്ടുപോകുമ്പോള്‍, അവള്‍ പറയാതെ പറഞ്ഞതെല്ലാം പ്രണവിനു വ്യക്തമായി.  

* * * * * * * * * * *


ഗുണപാഠം 1: നുള്ളിനോക്കുന്നത്, സ്വപ്നമാണോ സത്യമാണോ എന്നു തിരിച്ചറിയാനുള്ള ഒരു മാര്‍ഗ്ഗമാണ്.

ഗുണപാഠം 2: ഗാര്‍ഡുള്ള ഗാര്‍ഡനില്‍ പൂ പറിക്കരുത്‌.

ഗുണപാഠം 3: പൂക്കള്‍മൂലം കാമിനിമൂലം, പണികള്‍ പലവിധം ഉലകില്‍ സുലഭം.



No comments:

Post a Comment